Contentment is natural wealth, LUXURY is artificial poverty.
തൃപ്തി സ്വാഭാവിക സമ്പന്നതയാണ്.
ആഡംബരം കൃത്രിമ ദാരിദ്ര്യവും.
സമ്പന്നത ഒരു മാനസികാവസ്ഥയാണ്. അത് ഭൌതികമല്ല.
അതുകൊണ്ടാണ് എത്ര സമ്പത്ത് കുമിഞ്ഞു കൂടിയാലും ചിലര്‍ സമ്പന്നരാവാത്തത്.
കുടുംബത്തോടൊത്തിരിക്കാന്‍, സ്വസ്ഥമായി ജീവിക്കാന്‍, സ്നേഹിക്കാന്‍, പുഞ്ചിരിക്കാന്‍, പൊട്ടിച്ചിരിക്കാന്‍, സൊറ പറയാന്‍... അങ്ങിനെ അങ്ങിനെ ജീവിതത്തിനു ജീവന്‍ പകരുന്ന ഒന്നിനും മാനസികമായി സംബന്നരല്ലാത്തവര്‍ക്ക് സമയമുണ്ടാവില്ല. ഒരു വേള താല്പര്യവും.
തന്നെക്കാള്‍ താഴെയുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാന്‍ അവര്‍ക്ക് സമയം കാണില്ല. നോട്ടം മുഴുവന്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്ക് ആയിരിക്കും.
ഇപ്പറഞ്ഞതെല്ലാം ഇഷ്ടപ്പെടുകയും അതിനു സമയം കണ്ടെത്തുകയും ചെയ്യുന്നവരാണ് സമ്പന്നര്‍.
അവരെ സമ്പന്നരാക്കുന്നത് ധനമല്ല, തൃപ്തിയാണ് എന്നത് തന്നെ കാരണം.
ഇതിലേറെ പ്രധാനമായ വേറൊരു കാര്യമുണ്ട്.
മാനസികമായി സമ്പന്നനായ ഒരാളുടെ ചുറ്റുപാടും അയാളെ പോലെ തന്നെ സമ്പന്നമായിരിക്കും.
സമ്പന്നതക്ക് കൂടുതല്‍ ഐശ്വര്യമുള്ള പേര്‍ 'ഐശ്വര്യം' എന്നാണ്. തനിക്ക് ചുറ്റും ഐശ്വര്യം നില നിര്‍ത്തുന്ന ഒരാള്‍ ഭൌതികമായി ധനാഡ്യന്‍ ആവണമെന്നുമില്ല എന്നതാണ് കൂടുതല്‍ രസകരം.
ചിന്തോദ്ദീപകമായ ഒരു സൂഫി കഥയുണ്ട്:
ജനങ്ങളില്‍ നിന്നും ഭൌതിക സുഖങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും ദൂരെ, ദൈവത്തെ മാത്രം ധ്യാനിച്ച്, പലപ്പോഴും വിജനമായ മരുഭൂമികള്‍ തെടിപ്പോവുന്ന ഒരു വിഭാഗം മുസ്ലിം സന്യാസിമാര്‍ ആണ് സൂഫികള്‍.
അനേകായിരം കാതങ്ങള്‍ മരുഭൂമികളില്‍ അലഞ്ഞ ഒരു സൂഫി പണ്ട് ദൈവത്തോട് പറഞ്ഞു: "അല്ലാഹുവേ.. ഞാന്‍ ജീവിതം മുഴുവന്‍ നിനക്ക് മാത്രമായി നീക്കി വച്ചവനാണ്. എനിക്ക് നിന്നില്‍ അല്ലാതെ വേറെ ഒന്നിലും ഒരു ആഗ്രഹവും പ്രതീക്ഷയുമില്ല... എങ്കിലും, എനിക്കൊരു പരാതിയുണ്ട്. ചുട്ട് പൊള്ളുന്ന മണല്ക്കാടുകളില്‍ നടന്നു നടന്നു എന്റെ കാലുകള്‍ വിണ്ടു കീറിയിരിക്കുന്നു. മുറിവുകളില്‍ നിന്നും നീരൊലിക്കുന്നു. കഠിനമായ വേദനയുമുണ്ട്. എനിക്കൊരു ചെരുപ്പ് വേണം. വേറൊരു ആവശ്യവും എനിക്ക് നിന്നോട് ചോദിക്കാനില്ല".
ഒരു ചെരുപ്പ് ഉണ്ടായിരുന്നെങ്കില്‍ കാലു വേദനിക്കാതെ നടക്കാമായിരുന്നു എന്ന് എപ്പോഴും ആശിച്ചു കൊണ്ട് നടന്ന സൂഫി ഒടുവില്‍ ഒരു ചെറിയ പള്ളിയുടെ അടുത്തെത്തി.
പള്ളിയില്‍ നിന്നും ആളുകളുടെ ആഹ്ലാദ പ്രകടനങ്ങളും പൊട്ടിച്ചിരിയും ദൂരേക്ക് കേള്‍ക്കാമായിരുന്നു. അത് കേട്ട് കാര്യമറിയാന്‍ ധൃതിയില്‍ ചെന്ന് നോക്കിയ സൂഫി ഒരു കാഴ്ച കണ്ടു. പ്രസന്നവദനനായി പുഞ്ചിരിച്ചു കൊണ്ട് ഒരാള്‍ പള്ളിയില്‍ കൂടിയിരിക്കുന്നവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു. വളരെ മധുരമുള്ള വാക്കുകളില്‍ മതിമറന്ന കേള്വികാരുടെതാണ് പുറമേക്ക് കേട്ട ശബ്ദം. ഒന്ന് കൂടി അടുത്തു ചെന്ന് നോക്കിയ സൂഫി ഞെട്ടി.
പ്രഭാഷകനു രണ്ടു കാലുകളും ഇല്ലായിരുന്നു.
'രണ്ടു കാലുകളും ഇല്ലാത്ത ഒരാള്‍ അങ്ങേ അറ്റം സന്തോഷവാനായിരിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു; രണ്ടു കാലുകളും പൂര്‍ണ്ണാരോഗ്യവാനായ താന്‍ ഒരു ചെരുപ്പ് ഇല്ലാത്തതിന്റെ പരിഭാവവുമായി നടക്കുന്നു'. സൂഫി ചിന്താകുലനായി.
പ്രാര്‍ത്ഥന കഴിഞ്ഞ് ദൈവത്തെ ഉള്ളുരുകി സ്തുതിച്ച ശേഷം കൂടുതല്‍ ഉന്മേഷവാനായി സൂഫി യാത്ര തുടര്‍ന്നു.
~ Socrates
മൂക്ക് പതിഞ്ഞ് കണ്ണ് ഉന്തിയ ഒരു അസുന്ദര രൂപമായിരുന്നത്രേ അദ്ദേഹത്തിന്റേത്. എന്നാലദ്ദേഹത്തിന് അസാധാരണ ബുദ്ധി വിലാസമായിരുന്നു. അദ്ദേഹത്തോട് ഏതൊരു വിഷയത്തിലും വാദിച്ച് ജയിക്കാൻ ആരുമില്ലാതെയായി. സോക്രട്ടീസിനെപ്പോലെ ബുദ്ധിയുള്ളൊരാളുണ്ടോ എന്ന ചോദ്യത്തിൻ ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. അദ്ദേഹം പട്ടണത്തിലെ പൊതുസ്ഥലത്ത് നിന്ന് ശരിയായിട്ടുള്ള ജീവിതരീതി എന്താണെന്ന് ആളുകളോട് വാദിച്ച് സമർത്ഥിക്കും. “എത്രയോ സാധനങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റും” എന്നദ്ദേഹം പറയുമായിരുന്നു.
എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയിൽ നിന്നാണെന്നും ശരി ഏതെന്ന് ആളുകൾക്ക് ബോധ്യം വന്നാൽ തെറ്റുകളിൽ നിന്നവർ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. ‘നന്മ ജ്ഞാനമാൺ’. അദ്ദേഹം പറഞ്ഞു. ‘ആരും മനഃപൂർവ്വം തെറ്റു ചെയ്യുന്നില്ല. തെറ്റുകൾ സഹിക്കുന്നതാൺ തെറ്റുകൾ ചെയ്യുന്നതിനെക്കാൾ നന്ന്’. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന് അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. അദ്ദേഹം പറയും - ‘നിങ്ങളെ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക‘അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ജനങ്ങൾക്കെത്തിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിച്ച് അത് വർദ്ധിപ്പിച്ചു. ശിഷ്യഗണങ്ങൾ ധാരാളം അദ്ദേഹത്തിനുണ്ടായി.

No comments:
Post a Comment